തലശ്ശേരി: തലായിലെ സിപിഎം നേതാവ് കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ. മറ്റു വകുപ്പുകളിലായി 35 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ബിജെപി പ്രവർത്തകരായ പുന്നാൽ തലായി സ്വദേശികളായ സുമിത്ത് (കുട്ടൻ), കെകെ. പ്രജീഷ് ബാബു, ബി. നിധിൻ (നിത്തു), കെ. സനൽ, സ്മിജോഷ്, സജീഷ്, എടിവി ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്ന് മുതൽ ഏഴുവരെ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒമ്പത് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെവിട്ടു.
എട്ടാം പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. കൊലപാതകം നടന്ന് 17 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2008 ഡിസംബർ 31 വൈകീട്ട് തലശ്ശേരി- വടകര ദേശീയപാതയിൽ ചക്യത്ത് മുക്കിൽ വെച്ചാണ് കൊലപാതകം നടന്നത്. കടപ്പുറത്ത് വെച്ച് പ്രതികൾ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലതേഷിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ലതേഷ് സുഹൃത്തായ ചക്യത്ത് മുക്കിലെ മോഹൻലാലിന്റെ (ലാലു) വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്നെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലാലുവിനെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കേസിൽ പ്രതികളായ കെ. സന്തോഷ് കുമാർ, ബി. ശരത്ത്, ഇകെ സനീഷ്, കെ. അജേഷ് എന്നിവരെയാണ് വെറുതെവിട്ടത്. കെ. അജിത്ത് വിചാരണയ്ക്കിടെ മരിച്ചു.
Most Read| ട്രയൽ തുടങ്ങി, പന്തീരാങ്കാവിൽ ഈമാസം 15 മുതൽ ടോൾ പിരിക്കും





































