തിരുവനന്തപുരം: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്തൽ.
മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും ആണ് ബോബിക്ക് വഴിവിട്ട് സഹായങ്ങൾ ചെയ്‌ത് നൽകിയതെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് വിശദമായ അന്വേഷണം നടത്തണമെന്ന് ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി എംകെ വിനോദ് കുമാർ ശുപാർശ ചെയ്‌തെന്നാണ് വിവരം.
സംഭവത്തിൽ ജയിൽ വകുപ്പ് മേധാവിക്ക് നൽകുന്ന റിപ്പോർട് ഇന്ന് തന്നെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അപേക്ഷ നൽകാതെയും ഗേറ്റ് രജിസ്‌റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തേക്ക് പ്രവേശിപ്പിച്ചു. തടവുകാരന് ചട്ടവിരുദ്ധമായി നേരിട്ട് പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി രജിസ്‌റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരന് ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.
കൂടാതെ, ഡിഐജി പി അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്‌ഥരും ഡിഐജിക്കെതിരെ മൊഴി നൽകി. മേലുദ്യോഗസ്‌ഥനെതിരെ മൊഴി നൽകാൻ തയ്യാറല്ലെന്ന് നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്‌ഥാപിച്ചിരുന്ന ക്യാമറയിൽ നിന്ന് കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും