തൃശൂർ: സിസി. മുകുന്ദൻ എംഎൽഎയെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎൽഎയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സിസി. മുകുന്ദനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഐ അറിയിച്ചു.
സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി പാർട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജക മണ്ഡലം എംഎൽഎയായി പ്രവർത്തിക്കുന്ന മുകുന്ദൻ നിരന്തരമായി പാർട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാർട്ടിവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സിപിഐ വ്യക്‌തമാക്കുന്നു.
നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും ഇത്തവണ പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവം മുകുന്ദൻ ഇന്നലെ പരസ്യമാക്കിയിരുന്നു. സിപിഐ അംഗത്വം രാജിവെച്ചതായും വേണമെങ്കിൽ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്നും വ്യക്‌തമാക്കിയിരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
നാട്ടികയിൽ ഗീതാ ഗോപിയാണ് സ്‌ഥാനാർഥിയെന്ന് സിപിഐ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുരുതര ആരോപണവുമായി മുകുന്ദൻ രംഗത്തെത്തുകയായിരുന്നു. നാട്ടികയിൽ പെയ്‌മെന്റ് സീറ്റെന്ന ആരോപണമാണ് മുകുന്ദൻ ഉന്നയിച്ചത്.
മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്‌ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതയ്‌ക്ക് പണം പിരിച്ചുനൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെട്ടതെന്നും മുകുന്ദൻ ആരോപിച്ചു. ഗീതയെ സ്‌ഥാനാർഥിയാക്കാൻ തീരുമാനിച്ചത് സംസ്‌ഥാന നേതൃത്വമാണ്. തൃശൂരിൽ നിന്നുള്ള സംസ്‌ഥാന നിർവാഹക സമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീത ഗോപിയെ ഉറപ്പിച്ചത്.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം






































