ബെയ്‌ജിങ്: യുഎസിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. ചൈന ഇപ്പോഴും മുന്നോട്ട് കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്‌മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡിൽ ഷി പറഞ്ഞു.
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്‌ട്രതലവൻമാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങൾ ശക്‌തിപ്പെടുത്താൻ ഒരുങ്ങുകയാണ്.
ചൈനീസ് ആയുധശക്‌തി വിളിച്ചോതുന്നതായിരുന്നു പരേഡ്. അത്യാധുനിക ആണവ മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ പരേഡിന്റെ ഭാഗമായി. സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡാണ് നടക്കുന്നത്. പതിനായിരം സൈനികർ പരേഡിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിക്കുന്നത്.
വിദേശ അധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ചൈനയെ സഹായിച്ച യുഎസിനെ ചൈനീസ് പ്രസിഡണ്ട് പരാമർശിക്കുമോ എന്നായിരുന്നു യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്. യുദ്ധത്തിൽ നിരവധി അമേരിക്കക്കാർ മരിച്ചു. അവരുടെ ത്യാഗം ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
Most Read| പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി







































