ബത്തേരി: വയനാട് നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ കോളറ ബാധിച്ച് യുവതി മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിൽസയിൽ ഉള്ളത്. ഇതിൽ ഒരാൾക്കാണ് കോളറ സ്‌ഥിരീകരിച്ചത്.
നിലവിൽ 209 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരാണ് ഇവർ. 59 പേർ കുണ്ടാണംകുന്ന് ഉന്നതിയിൽ ഉള്ളവരാണ്. 159 പേർ ഇവരുമായി സമ്പർക്കത്തിൽ ഉള്ളവരുമാണ്. യുവതിയുടെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെല്ലാം. ഇതിൽ 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.
ഉന്നതിയിൽ പത്തുപേരാണ് അതിസാരത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കോളറ റിപ്പോർട് ചെയ്‌തതോടെ തോട്ടാമൂല കുണ്ടാണംകുന്ന് ഉന്നതി, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവിടങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്‌ഥലങ്ങളിൽ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്.
കോളറ ബാധിച്ച് യുവതി മരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശുചീകരിച്ചു. കുടുംബശ്രീ, ട്രൈബൽ വകുപ്പ്, ആശാ വർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ.
കഴിഞ്ഞ ദിവസം പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചിരുന്നു. വ്യാപാരികളുടെയും ട്രൈബൽ പ്രമോട്ടർമാരുടെയും അടിയന്തിര യോഗവും ചേർന്നു. പ്രദേശങ്ങളിലെ ഹോട്ടലുകളും മറ്റു കച്ചവട സ്‌ഥാപനങ്ങളും അടക്കം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് യോഗം ചർച്ച ചെയ്‌തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് വ്യക്‌തമാക്കി.
Most Read| കൊൽക്കത്ത കേസ് അസ്വാഭാവികമോ? സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി








































