ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കും. കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം, സിജെ. റോയിയുടെ ഡയറിയിൽ ആത്‍മഹത്യാ കുറിപ്പിന് സമാനമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നതായാണ് വിവരം. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിയിൽ റോയ് എഴുതിയിരിക്കുന്നത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയ്, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം. അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബത്തിന് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയ് ആത്‍മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദരനെ വിളിച്ചു റോയ് സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം.
ആദായനികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ സമ്മർദ്ദമാണ് റോയിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം




































