തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്‌ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാറിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്‌ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്‌ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശഭക്‌തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്‌ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗീയ അജണ്ടയ്‌ക്ക് കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ കണ്ടത്.
ഇതിന് പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്‌ട്രീയ മനസാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് മുഴുവൻ ജനങ്ങളുടെയും പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിനിടെയാണ് വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചത്.
ദേശഭക്‌തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയിൽവേ ആണ് ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സർക്കാർ പരിപാടികളെ ആർഎസ്എസ് വത്‌കരിക്കുന്നതായുള്ള ആക്ഷേപങ്ങൾ നിലനിൽക്കെയാണ് വന്ദേഭാരത് ഉൽഘാടന പരിപാടിയിൽ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിച്ചത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി






































