തിരുവനന്തപുരം: സംസ്‌ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24നാണ് യോഗം. മന്ത്രിമാരും പോലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
ലഹരിക്കെതിരെ സംസ്‌ഥാന വ്യാപകമായി പോലീസ്, എക്‌സൈസ് വകുപ്പുകൾ നിരീക്ഷണവും പരിശോധനയും ശക്‌തമാക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. അന്തർ സംസ്‌ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്‌ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. എക്‌സൈസ് വകുപ്പിന് ആവശ്യമായ സൈബർ സഹായം പോലീസ് നൽകും.
ശിക്ഷാ കാലാവധി തീർന്ന ലഹരിക്കേസ് പ്രതികൾ ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കും. ജില്ലാ പോലീസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും കൃത്യമായ ഇടവേളയിൽ യോഗം ചേർന്ന് സ്‌ഥിതി വിലയിരുത്താനും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്‌ക്കാനും ധാരണയായിട്ടുണ്ട്. നേരത്തെ, ലഹരി വ്യാപനത്തിൽ ഗവർണർ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു.
Most Read| ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; മടക്കയാത്ര 19ന്








































