തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് വിവാദമാകുന്നു. റിപ്പോർട് പുറത്തുവിട്ടപ്പോൾ മുൻപ് അറിയിച്ചതിനേക്കാൾ സർക്കാർ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതായാണ് ആരോപണം. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതൽ എന്തൊക്കെ ഒഴിവാക്കാമെന്ന് സർക്കാരിന് പരിശോധിച്ച് തീരുമാനിക്കാമെന്നുമാണ് വിവരാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശത്തിൽ വ്യക്‌തമാക്കിയിരുന്നത്.
ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്ന മാദ്ധ്യമ പ്രവർത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതിൽ പറയാത്ത 49 മുതൽ 53 വരെയുള്ള പേജുകൾ ഒഴിവാക്കിയതാണ് ഇപ്പോൾ വിവാദമായത്. 48ആം പേജിലെ 93ആം പാരഗ്രാഫിൽ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്നുൾപ്പെടെ സ്‌ത്രീകൾക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി ലഭിച്ച തെളിവുകളിൽ നിന്ന് വ്യക്‌തമാകുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങൾക്ക് മുന്നിലെത്തിയ മൊഴികൾ വിശ്വാസിക്കാതിരിക്കാൻ ആവില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇത് കഴിഞ്ഞുള്ള അഞ്ച് പേജുകളാണ് പൂർണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ 85ആം പാരഗ്രാഫും 59-79 പേജുകളിലെ 44 പാരഗ്രാഫുകളും ഒഴിവാകുമെന്ന് സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു.
എന്നാൽ, അതിനിടയിൽ 49-53 പേജുകൾ ഒഴിവാക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ല. മലയാള സിനിമയിലെ പ്രമുഖരായ വ്യക്‌തികൾ ഉൾപ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെട്ട പേജുകൾ ആരുമറിയാതെ സർക്കാർ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
Most Read| ‘യാഥാർഥ്യ ബോധമുള്ള പ്രസിഡണ്ടായിരിക്കും, ട്രംപ് ഒട്ടും ഗൗരവമില്ലാത്തയാൾ’; കമല ഹാരിസ്