ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‍ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറും ചടങ്ങിനെത്തിയിരുന്നു.
മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ് സിപി രാധാകൃഷ്‌ണൻ. ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുകളാണ് എൻഡിഎ സ്‌ഥാനാർഥി ആയിരുന്ന സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ബി. സുദർശൻ റെഡ്‌ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി. എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്‌ണനെ പിന്തുണച്ചു. ഇതുകൂടാതെ, പ്രതിപക്ഷത്ത് നിന്ന് ചോർന്ന 14 വോട്ടുകളും രാധാകൃഷ്‌ണന് അധികമായി ലഭിച്ചു.
1957 ഒക്‌ടോബർ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് രാധാകൃഷ്‌ണൻ ജനിച്ചത്. 16ആം വയസുമുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് രാധാകൃഷ്‌ണൻ. 1992ൽ തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറിയായി. 2004 മുതൽ 2007 വരെ സംസ്‌ഥാന അധ്യക്ഷനായി. 1998ലും 1999ലും കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാ അംഗമായ രാധാകൃഷ്‌ണൻ, പിന്നീട് മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടു.
മഹാരാഷ്‌ട്രയിൽ ഗവർണറാകുന്നതിന് മുൻപ് ജാർഖണ്ഡിൽ ഗവർണറായിരുന്നു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും അധികച്ചുമതല വഹിച്ചിട്ടുണ്ട്. 2020 മുതൽ 22 വരെ കേരളത്തിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം