തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഐ. വിഷയത്തിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും, സംസ്‌ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സിപിഐ ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രത്തിൽ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടെ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കുന്നത്. ”പാലക്കാട് ഭൂഗർഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജില്ലയിലെ നെൽകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് രൂപം നൽകിയതാണ് മലമ്പുഴ ഡാം. എന്നാൽ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. അമിതമായി ഭൂഗർഭജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരൾച്ചയായിരിക്കും.
മഴവെള്ളം സംഭരിക്കുന്നതിനായി വലിയ സംഭരണികൾ പാലക്കാട് തുടങ്ങിയെങ്കിലും മഴ ആവശ്യത്തിന് ലഭിക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. പാലക്കാട്ടെ കാർഷിക മേഖല ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന സന്ദർഭത്തിലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ മദ്യവ്യവസായത്തിനായി ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനം തുടങ്ങാൻ അനുമതി നൽകിയത്.
മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെൽവയലിൽ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയർന്നുവരുന്നു. മദ്യവ്യവസായത്തിന് എവിടെനിന്നാണ് ജലം ലഭിക്കുക? നിലവിലെ കൃഷി സംരക്ഷിക്കൽ അല്ലേ പ്രധാനം എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാർഷികമേഖലയാകെത്തന്നെ സ്‌തംഭനത്തിൽ ആകുന്ന ഗുരുതരമായ സാഹചര്യം ഉണ്ടാകും.
മലമ്പുഴ ഡാമിൽ നിന്ന് കൃഷിക്ക് നൽകേണ്ട വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ട് നൽകിയാൽ നെൽകൃഷി മേഖല ഇല്ലാതാകും. ലക്ഷക്കണക്കിന് കർഷകരുടെ ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികൾ സംസ്‌ഥാന താൽപര്യത്തിന് നിരക്കുന്നതല്ല.
ജലചൂഷണത്തിനായി കൊക്കക്കോള കമ്പനിയും പെപ്‌സിയും നടത്തിയ നീക്കങ്ങൾക്കെതിരായ സമരങ്ങൾ മാതൃകാപരമായിരുന്നു. കൃഷിക്ക് ആവശ്യമായ ജലസമ്പത്ത് തട്ടിയെടുക്കാൻ കമ്പനികൾ നടത്തിയ നീക്കങ്ങൾ ജനകീയ ഇടപെടൽ മൂലം പരാജയപ്പെടുകയായിരുന്നു. കർഷകരുടെയും നാടിന്റെയും താൽപര്യം സംരക്ഷിക്കപ്പെടണം.
2008ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്‌ഥലത്താണ് മദ്യക്കമ്പനി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ അനുമതി നിഷേധിച്ചപ്പോൾ പ്രത്യേകമായ അനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. അത് പുനഃപരിശോധിക്കാൻ തയ്യാറാകണം. ഇത്തരം നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം”- ലേഖനത്തിൽ പറയുന്നു.
Most Read| ഇവർ വെറും കാഴ്‌ചക്കാരല്ല; ഇവിടെ ഉൽസവം നടത്തുന്നത് സ്‌ത്രീകൾ