ന്യൂഡെൽഹി: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹ്‌ദി വ്യക്‌തമാക്കിയതോടെ മധ്യസ്‌ഥ ചർച്ചകൾ പ്രതിസന്ധിയിലെന്ന് റിപ്പോർട്.
സാമൂഹിക മാദ്ധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചയ്‌ക്ക് തടസമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് വ്യക്‌തമാക്കി. ദയാധനത്തിനാണ് മിക്ക ഇന്ത്യൻ മാദ്ധ്യമങ്ങളും പ്രാധാന്യം നൽകിയതെന്നും വാസ്‌തവത്തിൽ തലാലിന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുകയാണ് പ്രധാനമെന്നും യെമനിൽ മധ്യസ്‌ഥ ശ്രമങ്ങൾക്ക് നേരത്തെ തന്നെ രംഗത്തുള്ള മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചത് തിരിച്ചടിയായെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും കുറ്റപ്പെടുത്തി.
തലാലിന്റെ കുടുംബവുമായി ചർച്ചയ്‌ക്ക് പല മാർഗങ്ങളിലൂടെ ശ്രമം തുടരുന്നുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളും നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ടവരും പറയുന്നത്. തലാലിന്റെ കുടുംബത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെന്നും മധ്യസ്‌ഥ ശ്രമം നടത്തുന്നവർ സൂചിപ്പിക്കുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി