ന്യൂഡെൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നതായി റിപ്പോർട്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്.
യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വെച്ചരിക്കുന്നത്. യെമനിൽ രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണ്.
യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നത്. മോചനത്തിന് വേണ്ടി പരമാവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു.
Most Read| വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം