ന്യൂഡെൽഹി: ഡെൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ നടന്നത് ഉഗ്ര സ്‍ഫോടനമെന്ന് പ്രദേശവാസികൾ. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്‌ഫോടനം.
ഫൊറൻസിക് സംഘവും ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് പരിശോധന തുടരുകയാണ്. സ്‍ഫോടനം നടന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും കാരണം വ്യക്‌തമല്ല. ഒരു പ്രദേശവാസി റെക്കോർഡ് ചെയ്‌ത വീഡിയോയിൽ സ്‌ഫോടനം നടന്ന സ്‌ഥലത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നത് കാണാം.
സംശയാസ്‌പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഓടകൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. സ്‍ഫോടനത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകൾ തകരുകയും പ്രദേശത്തെ കടകളുടെ സൈൻ ബോർഡുകൾ തകരുകയും ചെയ്‌തതായി പ്രദേശവാസികൾ പറയുന്നു.
നാഷണൽ സെക്യൂരിറ്റി ഗാർഡിനെ അധികൃതർ വിവരമറിയിച്ചിട്ടുണ്ട്. ഒരു സംഘം സംഭവ സ്‌ഥലം സന്ദർശിച്ചേക്കുമെന്നാണ് വിവരം. ക്രൂഡ് ബോംബാകാം സ്‍ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
Most Read| വ്യാജ ബോംബ് ഭീഷണി; 15 മണിക്കൂറിനിടെ എട്ട് ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം