ചെന്നൈ: ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്‌സ്‌പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റയിൽവേ അറിയിച്ചു.
തീരദേശ ആന്ധ്രാ റൂട്ടിലോടുന്ന 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് സാരമായും ബാധിക്കുന്നത്. പ്രതികൂല കാലാവസ്‌ഥ കാരണം ഇന്നത്തെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കാനാണ് നിർദ്ദേശം. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്‌കൂളുകൾക്ക് ജില്ലാ കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻത ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്കാണ് നീങ്ങുന്നത്.
ഇന്ന് രാത്രിയോടെ ആന്ധ്രായിൽ കാക്കിനടയ്‌ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കരതൊടുമെന്ന് കാലാവസ്‌ഥാ വിദഗ്‌ധർ പറയുന്നു. കരയിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്‌തിപ്പെട്ടിരിക്കുകയാണ്. ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ബംഗാളിലും മഴ ശക്‌തമായി.
Most Read| തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പടെ 12 സംസ്‌ഥാനങ്ങൾ








































