അമരാവതി: ചൊവ്വാഴ്‌ച രാത്രി ആന്ധ്രാപ്രദേശ് തീരം കടന്ന ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആന്ധ്രായിൽ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്രാതീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്‌ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.
ആന്ധ്രാപ്രദേശിലെ കാക്കിനടയ്‌ക്ക് സമീപത്തു കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. കാറ്റിന്റെ പ്രത്യാഘാതം അയൽ സംസ്‌ഥാനമായ ഒഡീഷയിലും അനുഭവപ്പെട്ടു. ഒഡീഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്‌തംഭിച്ചു. ചുഴലിക്കാറ്റ് ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം. ചൊവ്വാഴ്‌ച വൈകുനേരം ഏഴുമണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കാക്കിനടയിൽ കടൽക്ഷോഭം രൂക്ഷമാണ്. വീടുകളിൽ വെള്ളം കയറുകയും റോഡുകൾ തകരുകയും ചെയ്‌തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളിൽ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാനങ്ങൾ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ആന്ധ്രായിലും ഒഡീഷയിലുമായി വ്യാപകമായി വിളനാശം സംഭവിച്ചതായാണ് റിപ്പോർട്. ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കൻ ഒഡീഷയിൽ കനത്തതോ അതിശക്‌തമായതോ ആയ മഴ പെയ്യുമെന്നും ഐഎംഡി അധികൃതർ അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്ററായി കുറയുമെന്നും അധികൃതർ വ്യക്‌തമാക്കി. ഛത്തീസ്‌ഗഡ്, കർണാടക, കേരളം, തമിഴ്‌നാട്, ജാർഖണ്ഡ്, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്.
Most Read| എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ







































