ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം.
ഇന്നലെ വൈകീട്ട് 6.52നായിരുന്നു ഡെൽഹിയെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടെ റോഡിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് സൂചന. എട്ടുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റു. സ്ഫോടനമുണ്ടായ വെള്ള ഐ20 കാർ ഓടിച്ചത് ജമ്മു കശ്മീർ സ്വദേശിയായ ഉമർ നബി എന്ന ഡോക്ടറാണെന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടനത്തിന് മൂന്നുദിവസം മുൻപേ ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പോലീസ് സംഘം പിടികൂടിയ ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും അതേത്തുടർന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ.
Most Read| ബിഹാറിൽ നിതീഷിന്റെ തേരോട്ടം തുടരും, തേജസ്വിക്ക് നിരാശ; എക്സിറ്റ് പോൾ ഫലങ്ങൾ







































