ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? എന്നാൽ, നിങ്ങൾക്ക് ന്യൂഡെൽഹി നിയമസഭയിൽ ജോലി കിട്ടും. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമില്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദം അനുകരിക്കാൻ അറിയണമെന്ന് മാത്രമാണ് നിബന്ധന. നിയമസഭാ വളപ്പിൽ സ്‌ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണ് പണി.
ശല്യം രൂക്ഷമായതോടെ ഇവയെ തുരത്താൻ കരാർ അടിസ്‌ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഇതിനായാണ് ലങ്കൂറിന്റെ ശബ്‌ദം അനുകരിക്കാൻ അറിയാവുന്നവരെ തേടുന്നത്. മുൻപ് പാർലമെന്റിൽ ഉൾപ്പടെ ശല്യമുണ്ടാക്കിയിരുന്ന റീസസ് വർഗത്തിലുള്ള കുരങ്ങൻമാരെ പേടിപ്പിച്ച് തുരത്താൻ പരിശീലകർക്കൊപ്പം ലങ്കൂറിനെ നിയോഗിച്ചിരുന്നു.
പിന്നീട് മൃഗാവകാശ പ്രവർത്തകരുടെ ഉൾപ്പടെ പ്രതിഷേധം ഉയർന്നതോടെ ലങ്കൂറിന് പകരം, അവയുടെ വേഷം ധരിച്ചവരെ നിർത്തി. ഇവർ പ്രത്യേക ശബ്‌ദമുണ്ടാക്കിയും വടി വീശിയും മറ്റും കുരങ്ങൻമാരെ ഓടിക്കും. ഉപദ്രവിക്കരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. ദിവസം എട്ടുമണിക്കൂറാണ് ജോലി. ശനിയാഴ്‌ചയും ജോലിയുണ്ട്. നേരത്തെ, കുരങ്ങൻമാരെ പേടിപ്പിക്കാൻ നിയമസഭാ വളപ്പിൽ ലങ്കൂറുകളുടെ കട്ടൗട്ടുകൾ വെച്ചിരുന്നു.
പക്ഷേ, കാര്യം പിടികിട്ടിയ കുരങ്ങൻമാർ പിന്നീടുള്ള ഇരിപ്പ് അതിന്റെ മുകളിലാക്കി. 2017ൽ നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ അകത്തേക്ക് പാഞ്ഞു കയറിയ കുരങ്ങൻ സഭാ നടപടികൾ ആകെ സ്‌തംഭിപ്പിച്ച ചരിത്രമുണ്ട്. ഓഫീസുകളിലും മറ്റും കയറിയിറങ്ങി ഭക്ഷണ വസ്‌തുക്കൾ ഉൾപ്പടെ അപഹരിക്കുന്നതും പതിവാണ്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































