
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് സസ്‌പെൻഷൻ.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്‌ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കേരള സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടത്തിൽ രഞ്‌ജിത മരിക്കാനിടയായത് എന്നാണ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചോരു പോസ്‌റ്റിൽ ഇയാൾ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
രഞ്‌ജിതയുടെ പടത്തിന് ആദരാഞ്‌ജലികൾ എന്നെഴുതി പങ്കുവെച്ച മറ്റൊരു പോസ്‌റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേയെന്നും ഇയാൾ കളിയാക്കുന്ന രീതിയിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അപകീർത്തികരമായ പോസ്‌റ്റിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം