തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അഞ്ചുവർഷത്തിന് ശേഷമാണ് സർക്കാർ ഇന്ന് പുറത്തുവിടുന്നത്. റിപ്പോർട് ആവശ്യപ്പെട്ട് കമ്മീഷന് അപ്പീലും പരാതിയും നൽകിയ അഞ്ചുപേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് നാലുമണിയോടെ കൈമാറും.
വ്യക്‌തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്‌ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ചു ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്‌തമാക്കി അപേക്ഷകർക്ക് നോട്ടീസ് നൽകാൻ സംസ്‌ഥാന വിവരാവകാശ കമ്മീഷണർ ഡോ. എഎ ഹക്കീം നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ചു 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട് ആവശ്യപ്പെട്ട അഞ്ചുപേരെയും സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫീസർ അറിയിച്ചു. തുടർന്ന് അഞ്ചുപേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് 2017ലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടില്ല.
റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തുറന്നുപറച്ചിൽ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട്, പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്‌ഥയും നിർബന്ധമായും പുറത്തുവരണമെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവും (ഡബ്‌ള്യുസിസി) ആവശ്യപ്പെട്ടിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































