ന്യൂഡെൽഹി: ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ തയ്യാറെടുത്ത് കേന്ദ്രം. രാജ്യത്ത് ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വയനാട് ജില്ല ഏറ്റവും കൂടുതൽ ആഘാതം നേരിടുന്ന സാഹചര്യത്തിൽ 2005ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
സമയബന്ധിതമായി ദുരന്ത നിവാരണത്തിനും നടപടികൾക്കുമായി ദേശീയ തലത്തിലും സംസ്‌ഥാന തലത്തിലും ഒരു ദുരന്ത ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുള്ള വ്യവസ്‌ഥയാണ് ഭേദഗതി ചെയ്‌ത ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്‌ഥാന തലസ്‌ഥാനങ്ങൾക്കും പ്രധാന നഗരങ്ങൾക്കുമായി ഒരു അർബൻ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഭരണഘടനയും ഇത് ആവശ്യപ്പെടുന്നു.
കേരളത്തിലെ മനോഹരമായ വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെ മണ്ണിടിച്ചിലിൽ 280 ലധികം പേരാണ് മരിച്ചത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. കാണാതായ ആളുകളുടെ കൃത്യമായ എണ്ണം നിർണയിക്കാൻ അധികൃതർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.
അതിനിടെ, തമിഴ്‌നാട്ടിലും ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ പ്രകൃതി ക്ഷോഭങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കേരളത്തിന് പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
Most Read| മുഖ്യമന്ത്രിയുടെ സംഭാവന അഭ്യർഥനക്കെതിരെ പ്രചാരണം; 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു







































