ന്യൂഡെൽഹി: മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിൽ രാഷ്‌ട്രീയമായി തുറന്ന മനസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്‌ധൻ അമർത്യസെൻ. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന സമയത്തെന്ന പോലെ വിചാരണ കൂടാതെയുള്ള തടങ്കൽ രാജ്യത്ത് വ്യാപകമാവുകയാണെന്ന അതൃപ്‌തിയും അദ്ദേഹം പങ്കുവെച്ചു. ‘ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് താൻ കരുതുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചതാണ്’- അമർത്യസെൻ പിടിഐയോട് പറഞ്ഞു.
‘ഒരുപാട് പണം ചിലവഴിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണികഴിപ്പിച്ച് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. മാഹാത്‌മാ ഗാന്ധിയുടെയും ടാഗോറിന്റെയും സുഭാഷ് ചന്ദ്രബോസിന്റേയും നാട്ടിൽ അത് നടക്കാൻ പാടില്ല. അതല്ല ഇന്ത്യയുടെ യഥാർഥ സ്വത്വം. അത് മാറിയേ തീരൂ- അമർത്യസെൻ വ്യക്‌തമാക്കി.
‘ചെറുപ്പകാലത്ത് എന്റെ അമ്മാവൻമാരെയും സഹോദരൻമാരെയും വിചാരണ കൂടാതെ ജയിലിൽ അടച്ചിരുന്നത് ഞാൻ ഓർക്കുന്നു. ഇതിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാകണമെന്നാണ് നാം ആഗ്രഹിച്ചിരുന്നത്. അത് അവസാനിപ്പിക്കാൻ കോൺഗ്രസിനും സാധിച്ചിരുന്നില്ല. എന്നാൽ, ഈ സർക്കാരിന്റെ കാലത്ത് അത് കൂടുതൽ ശക്‌തമാണ്. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും മാറ്റം ഉണ്ടാകുമെന്നാണ് നാം ആഗ്രഹിക്കുന്നത്. പക്ഷെ ആളുകളെ വിചാരണ കൂടാതെ തടവിലാക്കുന്നതും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർധിക്കുന്നതും തുടരുകയാണ്. അത് അവസാനിപ്പിക്കണം’- അമർത്യസെൻ വിമർശിച്ചു.
മുൻ സർക്കാരിന്റെ കോപ്പി മാത്രമാണ് ഇപ്പോൾ അധികാരത്തിലേറിയ സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാമമാത്രമായ മാറ്റങ്ങളാണ് വരുത്തിയത്. രാഷ്‌ട്രീയമായി കരുത്തരായവർ തന്നെയാണ് ഇത്തവണയും അധികാരം കയ്യാളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ








































