പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്‌ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴിന് സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോവുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി ഉണങ്ങിയ മരക്കഷ്‌ണം എടുത്തടിച്ചാണ് വൈദ്യുതി കമ്പിയിൽ നിന്നുള്ള ബന്ധം വിച്‌ഛേദിച്ചത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മാലതിക്ക് ഇടതു കൈയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടിന് മുന്നിലുള്ള വൈദ്യുതി പോസ്‌റ്റിൽ നിന്നാണ് പ്രേംകുമാർ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. വീട്ട് പരിസരത്ത് സ്‌ഥിരമായി കാട്ടുപന്നി ശല്യം ഉണ്ടെന്നും അതിനാലാണ് പന്നിക്കെണി സ്‌ഥാപിച്ചത് എന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു.
Most Read| വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും