കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി. വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
30 കിലോമീറ്ററാണ് തുരങ്കപാത. അനുമതി ലഭിച്ച സാഹചര്യത്തിൽ തുരങ്കപാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും. പരിസ്‌ഥിതി ആഘാത സമിതിയുടെ ശുപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഒന്നാം തീയതി സമിതി അനുമതി നൽകിയത്.
പാരിസ്‌ഥിതിക ആഘാതം നേരിടുന്ന മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ, കർശന ഉപാധിയോടെയാണ് അനുമതി നൽകിയിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്‌ഥലങ്ങളിൽ സൂക്ഷ്‌മ സ്‌കെയിൽ മാപ്പിങ് നടത്തിയാകും മുന്നോട്ടുപോവുക. കൂടാതെ, ടണൽ റോഡിന്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പുകൾ നൽകുന്ന കാലാവസ്‌ഥാ സ്‌റ്റേഷനുകൾ സ്‌ഥാപിക്കും.
പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടിയുടെ സാമ്പത്തികാനുമതിയും നേരത്തെ നൽകിയിരുന്നു. താമരശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ‘നൂറ് ദിവസം നൂറ് പദ്ധതികള്‍’ എന്ന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ സെപ്‌തംബറിൽ പദ്ധതിയുടെ സർവേ നടപടികളും ആരംഭിച്ചിരുന്നു.
2021ൽ ആണ് തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. 2022ൽ ആണ് ആദ്യഘട്ട നിർമാണത്തിനായി 685 കോടി രൂപ കിഫ്‌ബി മുഖേന സർക്കാർ അനുവദിച്ചിരുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ