തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്സൈസ്- പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഔട്ട്ലെറ്റുകൾക്ക് വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ആൾകൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സർക്കുലറിൽ ബെവ്കോ പറഞ്ഞിരുന്നു.
ഔട്ട്ലെറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പോലീസ് സഹായം ഉറപ്പ് വരുത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ ബെവ്കോ മുന്നോട്ട് വെച്ചത്.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലെറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.
മദ്യക്കടകളിലെ ആൾകൂട്ടം കാരണം സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
Also Read: രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; 50 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലും