ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് ബംഗ്ളാദേശ് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്‌ഥനും വിരമിച്ച മേജർ ജനറലുമായി എംഎൽഎം ഫസ്‌ലുർ റഹ്‌മാൻ. അധിനിവേശത്തിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
”ഇന്ത്യ പാക്കിസ്‌ഥാനെ ആക്രമിച്ചാൽ വടക്ക്-കിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്‌ഥാനങ്ങളും ബംഗ്ളാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയ്‌ക്കൊപ്പമുളള സംയുക്‌ത സൈനിക നീക്കത്തെ കുറിച്ച് ചർച്ച ആരംഭിക്കാമെന്ന് ഞാൻ കരുതുന്നു”- ഫസ്‌ലുർ റഹ്‌മാൻ പറഞ്ഞു.
ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയം തേടി ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യ-ബംഗ്ളാദേശ് ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഫസ്‌ലുറിന്റെ വിവാദ പരാമർശം.
അതേസമയം, ഇന്ത്യക്കെതിരെ സൈനിക നടപടി വേണമെന്ന റഹ്‌മാന്റെ പരാമർശം വ്യക്‌തിപരമാണെന്നാണ് ബംഗ്ളാദേശ് സർക്കാരിന്റെ പ്രതികരണം. ഇതിൽ ഇന്ത്യയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
ബംഗ്ളാദേശ് റൈഫിൾസ് (ബോർഡർ ഓഫ് ഗാർഡ് ബംഗ്ളാദേശ്) മുൻ തലവനാണ് ഫസ്‌ലുർ റഹ്‌മാൻ. 2009ൽ ബംഗ്ളാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്‌ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴംഗ സ്വതന്ത്ര കമ്മീഷന്റെ തലവൻ കൂടിയാണ് ഇദ്ദേഹം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!