തലയോലപ്പറമ്പ്: സാമ്പത്തികനഷ്‌ടം ഉണ്ടാക്കിയെന്ന നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്ക് നോട്ടീസ്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് തലയോലപ്പറമ്പ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമാതാവ് പിഎസ് ഷംനസാണ് ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷൻ ഹീറോ ബിജു-2’വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി.
1.9 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം, തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പിഎസ് ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു-2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമാ നിർമാണത്തിനായി 1.9 കോടി പിഎസ് ഷംനാസ് കൈമാറുകയും ചെയ്‌തു.
പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് കത്ത് നൽകിയതിന് ശേഷം എബ്രിഡ് ഷൈനിന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പിഎസ് ഷംനാസിന്റെ മൂവി മേക്കേഴ്‌സ് ബാനറിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിനിടെ, സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായ് ആസ്‌ഥാനമാക്കിയുള്ള കമ്പനിയിൽ നിന്ന് നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്‌സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചുകോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി അഡ്വാൻസായി കൈപ്പറ്റുകയും ചെയ്‌തുവെന്നുമാണ് പരാതിയിൽ പറയുന്നത്.
Most Read| മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്, നദികളിൽ മുന്നറിയിപ്പ്