ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളിൽ നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ.
പൂർണമായി തുറക്കുന്നതിനായി രണ്ട് പ്രധാന പാരഷൂട്ടുകൾ തമ്മിൽ കാലതാമസം ഉണ്ടാകുമ്പോൾ മൊഡ്യൂൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന പരീക്ഷണമാണ് നടത്തിയത്. ക്രൂ മൊഡ്യൂളിന്റെ ഭാരത്തിന് തുല്യമായ വസ്തു (ആറ് ടൺ) വ്യോമസേനയുടെ ഐഎൽ-76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് പാരഷൂട്ടുകൾ ഉപയോഗിച്ച് താഴ്ത്തി ഭൂമിയിൽ സാവധാനം ലാൻഡ് ചെയ്യിച്ചായിരുന്നു പരീക്ഷണം.
പാരഷൂട്ട് രൂപകൽപ്പനയുടെ കരുത്ത് തെളിയിക്കുന്നതായി ഈ പരീക്ഷണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് പാരഷൂട്ട് സിസ്റ്റം യോഗ്യത നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പരീക്ഷണമെന്നും പറഞ്ഞു.
നവംബർ മൂന്നിന് ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ബാബിന ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ദൗത്യത്തിന് മുന്നോടിയായുള്ള ഇന്റഗ്രേറ്റഡ് മെയിൻ പാരഷൂട്ട് എയർഡ്രോപ്പ് ടെസ്റ്റുകളുടെ പരമ്പരയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണ വിജയമെന്നും അറിയിച്ചു. ഗഗൻയാനിന്റെ ആദ്യ ആളില്ലാ വിക്ഷേപണം അടുത്ത ജനുവരിയിൽ നടക്കാനിരിക്കെയാണ് പ്രധാന പാരഷൂട്ട് പൂർത്തിയാക്കിയത്.
ഗഗൻയാൻ ക്രൂ മൊഡ്യൂളിൽ നാല് തരത്തിലുള്ള പത്ത് പാരഷൂട്ടുകളാണുള്ളത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ ഉപയോഗിക്കാനാണിത്. ഇവ തുടർച്ചയായി വിന്യസിക്കപ്പെടുന്ന രീതിയിലാകും. പാരഷൂട്ട് കംപാർട്ട്മെന്റിന്റെ സംരക്ഷണ കവർ ചെയ്യുന്ന രണ്ട് കവർ സെപ്പറേഷൻ പാരഷൂട്ടുകൾ തുറക്കുന്നതോടെയാണ് ഇവയുടെ പ്രവർത്തനം തുടങ്ങുക. തുടർന്ന് രണ്ട് ഡ്രോഗ് പാരഷൂട്ടുകൾ മൊഡ്യൂളിന്റെ വേഗം കുറയ്ക്കാനായി വിന്യസിക്കപ്പെടും.
തുടർന്ന് മൂന്ന് പൈലറ്റ് പാരഷൂട്ടുകൾ മൂന്ന് പ്രധാന പാരഷൂട്ടുകളെ വേർതിരിച്ചെടുക്കും. ഇത് വേഗം കുറച്ചു സുരക്ഷതമായ ലാൻഡിങ്ങിന് വഴിയൊരുക്കും. മൂന്ന് പ്രധാന പാരഷൂട്ടുകളിൽ രണ്ടെണ്ണം മാത്രം പൂർണമായും വിന്യസിച്ചിരിക്കുമ്പോഴും മൊഡ്യൂളിന് ലാൻഡ് ചെയ്യാൻ കഴിയുന്ന വിധമാണ് നിർമാണം. വിക്രം സാരാഭായ് സ്പെയ്സ് സെന്റർ, ഏരിയൽ ഡെലിവറി റിസർച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ളിഷ്മെന്റ്, ഡിആർഡിഒ, ഇന്ത്യൻ വ്യോമസേനാ, ഇന്ത്യൻ ആർമി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പാരഷൂട്ട് സിസ്റ്റം നിർമിച്ചത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!






































