കൊച്ചി: പരസ്യത്തിൽ നൽകിയ വാഗ്‌ദാനങ്ങൾ ധനകാര്യ സ്‌ഥാപനം പാലിച്ചില്ലെന്ന് കാണിച്ച് സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനെതിരെ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയാണ് കോടതി റദ്ദാക്കിയത്.
സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തിയ വാഗ്‌ദാനം പാലിച്ചില്ല എന്നായിരുന്നു ഉപഭോക്‌താവ് നൽകിയ പരാതി. എന്നാൽ, ഉപഭോക്‌തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ കേസ് റദ്ദാക്കിയത്.
അതേസമയം, ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം തങ്ങൾക്ക് വാഗ്‌ദാനം ചെയ്‌ത സേവനം ലഭ്യമായിട്ടില്ലെങ്കിലും ഉചിതമായ സ്‌ഥലത്ത് പരാതിപ്പെടുന്നതിൽ ഹരജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
പരസ്യത്തിൽ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്ക് ബാങ്കിൽ നിന്ന് വായ്‌പ ലഭിച്ചില്ലെന്നും ഇതിന് ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയിൽ അധികൃതർ പരസ്യം കാണിച്ചിരുന്നുവെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്‌ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്‌തതെന്നും, പരസ്യത്തിലെ വാഗ്‌ദാനങ്ങളിൽ വീഴ്‌ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഇല്ലെന്നും കോടതി വ്യക്‌തമാക്കി.
പരാതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തിരുവനന്തപുരം ജില്ലാ ഉപഭോക്‌തൃ കമ്മീഷനും സംസ്‌ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷനും തള്ളിക്കളഞ്ഞതിനെ ചോദ്യം ചെയ്‌താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































