കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 7555 രൂപയും പവന് 240 രൂപ ഉയർന്ന് 60,440 രൂപയുമായി. ഇക്കഴിഞ്ഞ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 7525 രൂപയും പവന് 60,200 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.
18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് സർവകാല റെക്കോർഡായ 6230 രൂപയിലെത്തി. അതേസമയം, 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്‌താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരുരൂപ വർധിച്ച് 99 രൂപയിലെത്തി.
സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്‌ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലെ ആഭരണത്തിന്റെ ഡിസൈനിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് മൂന്നുമുതൽ 30% വരെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ 65,420 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് 8178 രൂപയും.
രാജ്യാന്തര വിലയിലെ വർധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഇന്ന് വില ഔൺസിന് 2752 ഡോളറിൽ നിന്ന് ഉയർന്ന് 2777 ഡോളർ വരെയെത്തി. 2024 ഒക്‌ടോബർ 31ന് കുറിച്ച 2790 ഡോളർ എന്ന റെക്കോർഡ് വൈകാതെ മറികടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ വരുംദിവസങ്ങളിലും വില കൂടും.
സ്വർണത്തിന് കരുത്തായത് പലിശ സംബന്ധിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് അടിസ്‌ഥാന പലിശനിരക്ക് ഉടൻ കുറയ്‌ക്കാൻ താൻ ആവശ്യപ്പെടുമെന്ന് ട്രംപ് ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു. ലോകമെമ്പാടും പലിശഭാരം കുറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read| പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?