തിരുവനന്തപുരം: സർവകലാശാലകൾക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് അധ്യാപക നിയമനത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കർശനമായി തടയണമെന്ന് വിസിമാർക്ക് ഗവർണർ നിർദ്ദേശം നൽകി.
സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് സ്വാശ്രയ കോളേജുകളിലും യുജിസി ചട്ടമനുസരിച്ച് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാൻ പാടുള്ളൂവെന്ന കർശന നിർദ്ദേശമാണ് ഗവർണർ നൽകിയിരിക്കുന്നത്. യുജിസി ചട്ട പ്രകാരം അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡിയാണ് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
സ്വാശ്രയ കോളേജുകളിലും എയ്ഡഡ് കോളേജുകൾ നടത്തുന്ന സ്വാശ്രയ കോഴ്സുകളിലെ അധ്യാപക നിയമനങ്ങൾക്കും യുജിസി യോഗ്യത പാലിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേൻമ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ ഇടപെടൽ.
കാലിക്കറ്റ് സർവകലാശാലയിലെ ഒരു വിദ്യാർഥിനി പരാജയപ്പെട്ടത് സംബന്ധിച്ച പരാതിയിൽ ഗവർണർ നേരിട്ട് ഹിയറിങ് നടത്തിയപ്പോഴാണ് യോഗ്യതയില്ലാത്ത അധ്യാപകർ മൂല്യനിർണയം നടത്തിയത് ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടത്. അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Most Read| തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്തൻ





































