തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ. ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്‌ചയിക്കണമെന്നായിരുന്നു സമരം നടത്തുന്ന ആശമാരുടെ ആവശ്യം.
വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 19ന് ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിൽ ആശാ പ്രവർത്തകരുടെ സേവന കാലാവധി അവസാനിപ്പിക്കുന്നതിന് നിഷ്‌കർഷിച്ചിരിക്കുന്ന ‘62 വയസ് പൂർത്തിയാകുമ്പോൾ’ എന്ന നിബന്ധന മരവിപ്പിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 69ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായില്ല.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!