തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്‌ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്‌നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവൻ ഉദ്യോഗസ്‌ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും മന്ത്രിസഭ ഗവർണറോട് അഭ്യർഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവൻകുട്ടിയുടെ നടപടിയെ കുറ്റപ്പെടുത്തിയും ഗവർണർ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ ദേശീയ പതാകയും ദേശീയ ചിഹ്‌നവും ഉയർന്നുവന്ന പശ്‌ചാത്തലവും ഇന്ത്യയുടെ ദേശീയപതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ളിയിൽ നടന്ന ചർച്ചകളും പരാമർശിച്ചാണ് മന്ത്രിസഭ ഗവർണർക്ക് കത്തയച്ചത്.
ഇന്ത്യയുടെ പാരമ്പര്യത്തെയും ആയിരക്കണക്കിന് വർഷങ്ങളായി വികാസം പ്രാപിച്ച അതിന്റെ വൈവിധ്യത്തെയും സമഗ്രമായി പ്രതിനിധീകരിക്കുന്ന ഒരു പതാകയുടെ ആവശ്യകതയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയിൽ ഉയർന്നുവന്നതെന്ന് കത്തിൽ പറയുന്നു.
ഭാരതത്തിന്റെ ദേശീയപതാക എങ്ങനെ ആയിരിക്കണമെന്ന ചർച്ച ഭരണഘടനാ അസംബ്ളിയിൽ നടന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗവും കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സമുദായികമോ സാമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്‌തപ്പോൾ ഉണ്ടായിരുന്നില്ല എന്ന നെഹ്‌റുവിന്റെ മറുപടിയും പരാമർശിച്ചിട്ടുണ്ട്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി