ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ലഭിച്ച മൊഴികളുടെ അടിസ്‌ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്‌ഥൻ ബാധ്യസ്‌ഥനാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജികളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്‌റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആണെന്നും കോടതി വ്യക്‌തമാക്കി.
അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. മൊഴി നൽകിയവരിൽ പരാതി ഇല്ലാത്തവർക്ക് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി അത്തരം പരാതികളിൽ നിയമപരമായ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
സമ്മർദ്ദത്തിലാക്കി മൊഴി നൽകാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെന്ന പരാതി ഉണ്ടെങ്കിൽ അവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. നിർമാതാവ് സജിമോൻ പാറയിലും, ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ സിനിമാ മേഖലയിലെ ഒരു യുവതിയും ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തിരുന്നത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി