കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്‌ച വരെയാണ് നീട്ടിയത്. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് ആറുമുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന ജില്ലാ കലക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്.
ഇക്കാര്യത്തിലും, ടോൾ നിരക്ക് കൂടിയ നടപടിയിലും നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബദൽ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതൽ ചിറങ്ങര വരെ ഏഴിടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്.
ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്. ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും ടോൾ തടഞ്ഞത് സുപ്രീം കോടതിയും ശരിവയ്‌ക്കുകയായിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്