തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കേരള ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്‌ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. നിലവിൽ പോലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുത്തത്.
അടുത്ത മൂന്ന് മാസത്തിനകം സംസ്‌ഥാനത്തെ പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തന ക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്‌മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻസ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്‌ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തിരമായി തുടങ്ങും.
ഓരോ സ്‌ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്‌ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും.
ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്‌ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുത്തു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!








































