പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കൽ തുടങ്ങി. കേസന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട അനീഷിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കൊലപാതകം നടന്ന സ്ഥലവും അന്വേഷണ സംഘം സന്ദർശിച്ചു.
അനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പോലീസിനെതിരായ ആരോപണവും പരിശോധിക്കുമെന്ന് ഡിവൈഎസ്പി സുന്ദരൻ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കേസ് ഏറ്റെടുത്തെങ്കിലും സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം അനീഷിന്റെ വീട്ടിൽ എത്തിയത്. അനീഷിന്റെ ഭാര്യ ഹരിത, അച്ഛൻ അറുമുഖൻ, സഹോദരങ്ങൾ എന്നിവരിൽ നിന്നാണ് ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്. ഭീഷണി ഉണ്ടായിരുന്നതായും സംഭവത്തിൽ ഗൂഢാലോചന നടന്നെന്നും അനീഷിന്റെ മാതാപിതാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ലോക്കൽ പോലീസിനെ അറിയിച്ചെങ്കിലും അവർ വേണ്ട ജാഗ്രത പുലർത്തിയില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. തുടർന്ന്, അന്വേഷണത്തിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.
അനീഷ് കൊല്ലപ്പെട്ട മാനാംകുളമ്പ് കവലയും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
Also Read: ഉയർന്ന മാർക്ക് കിട്ടുമോയെന്ന ഭയം; പത്താംക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി








































