ഡെൽഹി: ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്‌ത സഹോദരിയെ കൊന്നതിന്, ഒരു കുടുംബത്തിലെ 3 പേർക്കാണ് ഹരിദ്വാറിലെ അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്.
2018 മെയ് 18ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖാൻപൂരിലെ ഷാപൂർ നിവാസിയായ പ്രീതി സിംഗ് ആണ് കൊലചെയ്യപ്പെട്ടത്.
2014ൽ പ്രീതി സിംഗ് അയൽ ഗ്രാമമായ ധർമ്മുപൂരിൽ താമസിച്ചിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് പ്രീതിയുമായുള്ള ബന്ധം വീട്ടുകാർ അവസാനിപ്പിച്ചു. എന്നാൽ 2018 മെയ് 18 ന് പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് സഹോദരങ്ങളായ കുൽദീപ് സിംഗ്, അരുൺ സിംഗ് എന്നിവർ യുവതിയെ അറിയിച്ചു. ഇതിനായി ഖാൻപൂരിലെ അബ്‌ദിപൂർ ഗ്രാമത്തിലുള്ള മാതൃസഹോദരൻ സന്തർപാലിന്റെ വീട്ടിൽ എത്താനും ആവശ്യപ്പെട്ടു.
എന്നാൽ പ്രീതി എത്തിയ ഉടൻ കുൽദീപും അരുണും ബന്ധുവായ രാഹുലും ചേർന്ന് യുവതിയെ ആക്രമിച്ചു. കോടാലി, ചുറ്റിക എന്നിവ കൊണ്ട് പ്രീതിയെ പ്രതികൾ കൂരമായി ആക്രമിക്കുകയും യുവതി സംഭവസ്‌ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു.
പ്രീതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഖാൻപൂർ പോലീസ് കുൽദീപ്, അരുൺ, രാഹുൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത് പരസ്യം; കേസെടുത്ത് പോലീസ്