കായംകുളം: സാമ്പത്തിക ബാധ്യതയെ തുടർന്ന് വീടുവിട്ട ഭാര്യയെക്കുറിച്ച് രണ്ടുമാസമായിട്ടും വിവരം ലഭിക്കാതായതോടെ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്‌ണു ഭവനിൽ വിനോദ് (49) ആണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്‌തിരുന്ന ഭാര്യ രഞ്‌ജിനിയെ കണ്ടെത്തി.
ചൊവ്വാഴ്‌ചയാണ് രഞ്ജിനിയെ കായംകുളം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് രഞ്‌ജിനി. പിന്നീട് ഇവരെക്കുറിച്ച് വിവരമില്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്ന് കണ്ടെത്തി. ഓട്ടോറിക്ഷയിൽ കായംകുളത്തെത്തി റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്‌ജിനിയുടെ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് വായ്‌പ എടുത്തിരുന്നു. ഇതടക്കം മൂന്നുലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയതോടെ വിനോദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.
ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാമെന്നും കരഞ്ഞു പറയുന്ന വീഡിയോ വിനോദ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. മൊബൈൽ ഉപയോഗിക്കാതിരുന്നതിനാൽ രഞ്‌ജിനി ഇതൊന്നും അറിഞ്ഞില്ല. എന്നാൽ, ഈ പോസ്‌റ്റ് കണ്ട് കണ്ണൂർ കതിരൂരിൽ രഞ്ജിനി ഹോംനഴ്‌സായി ജോലി ചെയ്യുന്ന വിവരം ആരോ തിങ്കളാഴ്‌ച അവിടുത്തെ പോലീസിൽ അറിയിച്ചു.
വിവരം കിട്ടിയ കായംകുളം പോലീസ് അവിടേക്ക് പോയി ചൊവ്വാഴ്‌ച രഞ്ജിനിയുമായി മടങ്ങിയെത്തി. വിനോദ് ജീവനൊടുക്കിയ വിവരം പോലീസ് പറഞ്ഞപ്പോഴാണ് രഞ്‌ജിനി അറിഞ്ഞത്. കടബാധ്യത തീർക്കാനാണ് ജോലിക്ക് പോയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം വിനോദിന്റെ സംസ്‌കാരം നടത്തി. മക്കൾ: വിഷ്‌ണു, ദേവിക.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ