തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.
സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് കീഴടങ്ങൽ. പ്രതിക്കെതിരെയുള്ള ആത്‍മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്ന് വ്യക്‌തമാക്കിയാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തള്ളിയത്. പ്രതിക്ക് കീഴടങ്ങാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
മേഘയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹരജി സമർപ്പിച്ചിരുന്നത്. യുവതിയുമായി താൻ പ്രണയിലായിരുന്നുന്നെന്നും വിവാഹം കഴിച്ചു ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും ഇതിനെ എതിർത്ത വീട്ടുകാരുടെ സമ്മർദ്ദം മൂലം ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു ഭാഗം.
എന്നാൽ, കേസ് അന്വേഷണത്തിൽ തെളിയുന്നത് വ്യത്യസ്‌തമായ കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു. ഒന്നിലേറെ ബന്ധങ്ങളുമായാണ് പ്രതി മുന്നോട്ടുപോയത്. മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. എല്ലാ വിധത്തിലും യുവതിക്ക് മേൽ പ്രതി ആധിപത്യം സ്‌ഥാപിച്ചിരുന്നു. യുവതിയെ മരിക്കുന്നതിന് പ്രേരിപ്പിക്കുന്നതായുള്ള കാര്യങ്ങൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതിനാൽ ആത്‍മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്‌തമാക്കി.
അതിനിടെ, കേസ് ഡയറിയിലെ വിവരങ്ങൾ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം സുകാന്ത് ഒളിവിൽപ്പോവുകയായിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!