കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കെട്ടിവയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനുള്ളിൽ തുക ഹൈക്കോടതിയിൽ കെട്ടിവയ്‌ക്കാനാണ് ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്‌റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വന്നതിന് മാസങ്ങൾക്ക് ശേഷം റിട്ട് ഹരജിയുമായി എത്തിയതിന് കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്‌തു. തുടർന്ന് വൈകിയതിന്റെ കാരണം വിശദമാക്കി ഹരജി ഭേദഗതി ചെയ്‌ത് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് 2024 ഒക്‌ടോബർ ഒന്നിനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
തുടർന്ന് ജൂലൈ പത്തിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇതോടെയാണ് കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ എത്തിയത്. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്‌തു. റിട്ട് ഹരജി ഇത്ര വൈകി സമർപ്പിച്ചതിന്റെ കാരണം പോലും വിശദമാക്കിയിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നീട് വഴിമാറിയത് റാഗിങ് എന്ന കൊടും ക്രൂരതയിലേക്കായിരുന്നു. മൂന്നുദിവസം നീണ്ട ക്രൂര പീഡനത്തിനൊടുവിലാണ് പൂക്കോട് വെറ്ററിനറി സർവകശാലയിലെ ഹോസ്‌റ്റലിൽ രണ്ടാംവർഷ വിദ്യാർഥി നെടുമങ്ങാട് കുറക്കോട്ടെ സിദ്ധാർഥൻ തൂങ്ങിമരിച്ചത്. 18 പേർ കേസിൽ അറസ്‌റ്റിലായിരുന്നു.
Most Read| അപകീർത്തി കേസ്; നടി മിനു മുനീർ അറസ്‌റ്റിൽ