തിരുനെൽവേലി: കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർ വൈസറാണ് നിധിൻ രാജ്.
മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസിൽ നേരത്തെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവർ അറസ്‌റ്റിലായിരുന്നു.
മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തിൽ നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയുടെ കൂട്ടാളിയാണെന്ന് തിരിച്ചറിഞ്ഞു. മാലിന്യം തള്ളിയ സംഭവത്തിൽ അഞ്ചു കേസുകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ സുത്തമല്ലി പോലീസാണ് മൂന്ന് കേസുകളെടുത്തത്.
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെയും (ആർസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. രണ്ട് ആശുപത്രികളും ഐഎംഎയുടെ സ്‌ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് ബയോ മെഡിക്കൽ മാലിന്യം നൽകുന്നത്.
പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണ് കരാർ. ക്രെഡൻസിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് യൂസ് എഗെയ്‌നാണ്. രണ്ട് സ്‌ഥാപനങ്ങൾക്കും പിസിബിയുടെയും ശുചിത്വ മിഷന്റെയും കോർപറേഷന്റെയും അനുമതി ഉണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും