ന്യൂഡെൽഹി: പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാക്കിസ്‌ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്‌തറിന്റെ യൂട്യൂബ് ചാനൽ ഉൾപ്പടെയുള്ളവയാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ ന്യൂസ്, എആർവൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്‌ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്‌ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരമായും വർഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങൾ എന്നിവ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമാണ് നടപടി.
അതേസമയം, ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരരെ ആയുധധാരികൾ എന്ന് വിശേഷിപ്പിച്ച ബിബിസിയോട് വിശദീകണം തേടിയാണ് കേന്ദ്ര സർക്കാർ നോട്ടീസയച്ചത്.
അതേസമയം, ഇന്ത്യ-പാക്ക് ബന്ധം വഷളായതിന്റെ പശ്‌ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്. പാക്ക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിന്റെ സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേർ ഇന്ത്യയിൽ നിന്ന് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം 537 പാക്ക് പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്.
സംസ്‌ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പാക്കിസ്‌ഥാൻ പൗരൻമാർ ഉണ്ടായിരുന്നത് മഹാരാഷ്‌ട്രയിലാണ്. 5000ത്തിലധികം പാക്ക് പൗരൻമാരായിരുന്നു മഹാരാഷ്‌ട്രയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗം ആളുകളും ദീർഘകാല വിസകൾ കൈവശമുള്ളവരാണ്. ഇവർക്ക് ചില ഇളവുകളുണ്ട്. മെഡിക്കൽ വിസയിൽ വന്നവർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി നാളെ അവസാനിക്കും.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































