ന്യൂഡെൽഹി: യുഎസിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ. സാധുവായ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് നീക്കം.
അനധികൃത കുടിയേറ്റക്കാർക്ക് കർശന ശിക്ഷകൾ വ്യവസ്‌ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ- 2025 ഈ സമ്മേളന കാലയളവിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യയും നിയമം കർക്കശമാക്കുന്നത്.
നിലവിലുള്ള ഫോറിനേഴ്‌സ് ആക്‌ട്-1946, പാസ്പോർട്ട് ആക്‌ട്- 1920, രജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് ആക്‌ട്- 1939, ഇമിഗ്രേഷൻ ആക്‌ട്- 2000 എന്നിവയ്‌ക്ക് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. പുതിയ ബിൽ പ്രകാരം, വ്യാജ രേഖകളുമായി രാജ്യത്ത് താമസിക്കുന്നവർക്കുള്ള ശിക്ഷ രണ്ടുവർഷം മുതൽ ഏഴ് വർഷം വരെയാകും. ഒരുലക്ഷം മുതൽ പത്തുലക്ഷം വരെയാണ് പിഴ.
നിലവിൽ വ്യാജ പാസ്‍പോർട്ടുമായി പ്രവേശിച്ചാൽ എട്ടുവർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സർവകലാശാലകളും വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്‌ട്രേഷൻ ഓഫീസറുമായി പങ്കുവെയ്‌ക്കണം. വിസാ കാലാവധി കഴിഞ്ഞവർ, മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ, നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർ എന്നിവർക്കും മൂന്നുവർഷം വരെ തടവോ മൂന്നുലക്ഷം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം.
മതിയായ യാത്രാരേഖകളില്ലാത്ത വിദേശികളെ യാത്രയ്‌ക്ക് സഹായിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ വരെ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ വിമാനവും കപ്പലും ഉൾപ്പടെ വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്‌ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.
Most Read| എൻസിപിയിൽ പൊട്ടിത്തെറി; സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ