മോസ്കോ: ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
”ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഇന്ത്യ എല്ലാകാലത്തും ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നില്ല”.- റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടർന്നും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം യുഎസിൽ നിന്ന് വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ക്രൈംലിൻ വക്താവിന്റെ പ്രതികരണം.
നീണ്ട നാളത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയത്. 25% പകരം തീരുവയ്ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധിക തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ചുമത്തിയിരുന്നത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































