ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. 2011ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് 14 വർഷത്തിന് ശേഷം ഇഡി നടപടി.
ഡാൽമിയ സിമന്റ്‌സിൽ ജഗൻമോഹൻ റെഡ്‌ഡിക്കുള്ള ഇരുപത്തേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്. ജഗൻമോഹന്റെ പിതാവ് രാജശേഖര റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗന്റെ ഉടമസ്‌ഥതയിലുള്ള ഭാരതി സിമന്റ്‌സ്, രഘുറാം സിമന്റ്‌സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്റ്‌സ് നിക്ഷേപം നടത്തിയിരുന്നു.
ഇതിനുപകരമായി ജഗൻ വഴി കഡപ്പയിൽ 407 ഹെക്‌ടർ ഭൂമിയിൽ ഖനനാനുമതി ഡാൽമിയ സിമന്റ്സിന് കിട്ടിയെന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയത്. 2010ൽ ജഗൻമോഹൻ റെഡ്‌ഡി, വിജയ് സായ് റെഡ്‌ഡി, പുനീത് ഡാൽമിയ എന്നിവർ ചേർന്ന് രഘുറാം സിമന്റ്സിന്റെ ഓഹരികൾ പാർഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിട്ടിരുന്നു.
ഇതിൽ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതിൽ 55 കോടി ജഗൻമോഹൻ റെഡ്‌ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഡാൽമിയ സിമന്റസിന്റെ 793 കോടി രൂപ വിലവരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’