ധൻകറിന്റെ അപ്രതീക്ഷിത രാജി; പിന്നിൽ രാഷ്‌ട്രീയ നീക്കമോ? ആരാകും അടുത്ത ഉപരാഷ്‌ട്രപതി?

അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ ധൻകറുടെ രാജി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോർട്. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. എന്നാൽ, മൂന്നുവർഷം തികയും മുമ്പാണ് രാജിപ്രഖ്യാപനം.

By Senior Reporter, Malabar News
Jagdeep Dhankar
ജഗ്‌ദീപ് ധൻകർ
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോർട്.

തിങ്കളാഴ്‌ച വൈകുന്നേരം രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് രാത്രി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അതേസമയം, ആരാകും അടുത്ത ഉപരാഷ്‌ട്രപതി എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഉപരാഷ്‌ട്രപതി പദവിയിൽ ഒഴിവ് വന്നാൽ ആര് ആ ചുമതലകൾ നിർവഹിക്കണമെന്ന് ഭരണഘടനയിൽ വ്യക്‌തമാക്കുന്നില്ല. എന്നാൽ, രാജ്യസഭാ ചെയർപേഴ്‌സണെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയർപേഴ്‌സണോ അല്ലെങ്കിൽ രാഷ്‌ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിർവഹിക്കുക.

ഭരണഘടനയുടെ 66ആം അനുച്‌ഛേദം അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്‌ടറൽ കോളേജാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ് പ്രായമുണ്ടായിരിക്കണം.

കൂടാതെ, രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി വഹിക്കാൻ പാടില്ല. ഉപരാഷ്‌ട്രപതി പാർലമെന്റിന്റെയോ ഏതെങ്കിലും സംസ്‌ഥാന നിയമസഭയിലെയോ അംഗമാകാൻ പാടില്ല. പാർലമെന്റ് അംഗമോ സംസ്‌ഥാന നിയമസഭാ അംഗമോ ആയിട്ടുള്ള വ്യക്‌തി തിരഞ്ഞെടുക്കപ്പെട്ടാൽ ഉപരാഷ്‌ട്രപതിയായി സ്‌ഥാനമേൽക്കുന്ന തീയതിയിൽ മറ്റ് സഭകളിലെ സ്‌ഥാനം ഒഴിഞ്ഞതായി കണക്കാക്കും.

ഭൂരിപക്ഷമുള്ള, എൻഡിഎ വരും ദിവസങ്ങളിൽ സാധ്യതാ സ്‌ഥാനാർഥികളെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജനതാദൾ (യുണൈറ്റഡ്) എംപിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശും പരിഗണിക്കപ്പെടുന്നുണ്ട്. കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ ഉൾപ്പടെയുള്ള നേതാക്കളുടെ പേരും രാഷ്‌ട്രീയ നിരീക്ഷകർക്കിടയിൽ ഉയരുന്നുണ്ട്.

അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ ധൻകറുടെ രാജി. ആരോഗ്യ കാരണങ്ങൾ മൂലമെന്നായിരുന്നു വിശദീകരണം. ഇന്നലെ രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധൻകർ ആയിരുന്നു. 2022 ഓഗസ്‌റ്റ് 11നാണ് ധൻകർ ഉപരാഷ്‌ട്രപതിയായി സ്‌ഥാനമേൽക്കുന്നത്. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. എന്നാൽ, മൂന്നുവർഷം തികയും മുമ്പാണ് രാജിപ്രഖ്യാപനം.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE