കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്. എൻജിഒ കോൺഫെഡറേഷന്റെ ഇമ്പ്ളിമെന്റിങ് ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെഎസ്എസ് എന്ന സംഘടന നൽകിയ പരാതിയിലാണ് രാമചന്ദ്രൻ നായരെ മൂന്നാംപ്രതിയാക്കി പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.
2014 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 34 ലക്ഷം രൂപ എൻജിഒ കോൺഫെഡറേഷൻ കെഎസ്എസ് വഴി തട്ടി എന്നാണ് പരാതി. കെഎസ്എസ് പ്രസിഡണ്ട് ഡാനിമോനാണ് പരാതി നൽകിയത്. ആനന്ദകുമാർ, അനന്തു കൃഷ്‌ണൻ എന്നിവർക്കൊപ്പം മൂന്നാം പ്രതിയായാണ് രാമചന്ദ്രൻ നായരെയും പോലീസ് പ്രതിചേർത്തത്.
അതേസമയം, നിരുത്തരവാദപരമായാണ് തന്നെ പോലീസ് പ്രതിചേർത്തതെന്ന് ആരോപിച്ച് രാമചന്ദ്രൻ നായർ രംഗത്തെത്തി. കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്‌ക്കാണ് തന്നെ എഫ്‌ഐആറിൽ പ്രതിചേർത്തത്. താൻ കോൺഫെഡറേഷന്റെ ഉപദേശകൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഥാപനത്തിന്റെ പ്രവർത്തനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നോട് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ഈ രീതിയിൽ പോലീസ് കേസെടുത്തതെന്നും മലപ്പുറം എസ്‌പിയെ വിളിച്ചു പരാതി അറിയിച്ചതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി