തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാമെന്ന കാര്യത്തിൽ പരിശോധന ആരംഭിച്ചു. സാംസ്‌കാരിക അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്.
വിവരങ്ങൾ പുറത്ത് വിടുമ്പോൾ സ്വകാര്യത ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞിരുന്നു. കമ്മീഷന് മുദ്രവെച്ച കവറിൽ സാംസ്‌കാരിക വകുപ്പ് കൈമാറിയ 295 പേജുകളിൽ എത്ര പേജുകൾ ഒഴിവാക്കണമെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒഴിവാക്കുന്ന ഭാഗങ്ങളും ഒഴിവാക്കിയതിന്റെ വിശദീകരണവും സർക്കാരിനും കൈമാറും. സർക്കാരിന്റെ കൂടി അറിഞ്ഞശേഷമാകും റിപ്പോർട് കൈമാറുക.
നിയമവകുപ്പും ഇതിന് മുൻപ് പരിശോധിക്കും. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കിയെന്ന് കമ്മീഷന് അപ്പീലും പരാതിയും നൽകിയ അഞ്ചുപേരെ നോട്ടീസ് മുഖേന അറിയിക്കും. വിവരാവകാശ കമ്മീഷൻ ഉത്തരവ് അടക്കമുള്ള ഫയൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അപ്പീലുമായി ഹർജിക്കാർ വീണ്ടും കമ്മീഷനെ സമീപിക്കാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല.
ഒഴിവാക്കാവുന്ന പേജുകളും ഭാഗങ്ങളും കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ വനിതകൾ നൽകിയ മൊഴികൾ ഉൾപ്പെടുന്ന അനുബന്ധവും റിപ്പോർട്ടിൽ ഉണ്ടെങ്കിലും ഇത് കമ്മീഷന് കൈമാറിയിരുന്നില്ല. വിവിധ സിനിമാ സൈറ്റുകളിലും അനുബന്ധ സ്‌ഥലങ്ങളിലും ഉണ്ടായ ദുരനുഭവങ്ങളാണ് മൊഴികളിൽ ഭൂരിഭാഗവും.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് 2017ലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. തുറന്നുപറച്ചിൽ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട്, പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്‌ഥയും നിർബന്ധമായും പുറത്തുവരണമെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവ് (ഡബ്‌ള്യുസിസി) ആവശ്യപ്പെട്ടിരുന്നു.
കലാരംഗത്തെ സ്‌ത്രീകളുടെ സുരക്ഷയും ആരോഗ്യവും തൊഴിലും മറ്റും മെച്ചപ്പെടുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വിടാതിരിക്കുന്നത്. കമ്മിറ്റി പഠിച്ചു കണ്ടെത്തി തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ അവ്യക്‌തമായ കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്ന് സംസ്‌ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിലെ പരാമർശം.
Most Read| പാക് ഭീകരാക്രമണം; പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു