ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ ‘തഗ് ലൈഫി’ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ പറഞ്ഞിരുന്നു.
എന്നാൽ, കാലാവധി അവസാനിച്ചിട്ടും കമൽഹാസൻ മാപ്പ് പറയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസിന് നിരോധനം ഏർപ്പെടുത്തിയത്. സംഭവത്തിൽ ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്‌തമാക്കിയിരുന്നു. ജൂൺ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
കന്നഡയുടെ ഉൽപ്പത്തി തമിഴിൽ നിന്നാണെന്ന കമൽഹാസന്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ മാപ്പ് ആവശ്യപ്പെട്ടതും സമയപരിധി നൽകിയതും. പ്രസ്‌താവനയ്‌ക്കെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു. മണിരത്‌നം സംവിധാനം ചെയ്‌ത പുതിയ ചിത്രം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് തമിഴുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് കമൽ വിശദീകരിച്ചത്.
ജീവിതവും കുടുംബവും തമിഴാണെന്ന് പറഞ്ഞ അദ്ദേഹം വേദിയിലുണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്‌ത് പറഞ്ഞ വാക്കുകളാണ് വിവാദമായത്. ”ശിവരാജ് കുമാർ മറ്റൊരു സംസ്‌ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ, നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നു”- എന്നായിരുന്നു കമലിന്റെ വാക്കുകൾ.
പരാമർശം വിവാദമായ പശ്‌ചാത്തലത്തിൽ പ്രതികരണവുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്‌തെങ്കിൽ മാത്രം മാപ്പ് പറയുമെന്നും അല്ലെങ്കിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്. താൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമൽഹാസൻ പ്രതികരിച്ചു.
കർണാടക, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്‌ഥാനങ്ങളോടുള്ള തന്റെ സ്‌നേഹം സത്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവർ ഒഴികെ ആരും ഇത് സംശയിക്കില്ല. മുൻപും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. അതേസമയം, കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത് ദൗർഭാഗ്യകരമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.
38 വർഷങ്ങൾക്ക് ശേഷം മണിരത്‌നവും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്‌തിവേൽ നായകർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്. ചിമ്പു, തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്‌മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം